ഏപ്രിൽ 26, 2011

ഈ തെറ്റ് എങ്ങിനെ സംഭവിച്ചു...? സച്ചിന്‍ തന്നെ ഇത്തവണയും ഇര.


സാങ്കേതിക വിദ്യയുടെ ഉപയോഗം എല്ലാ കായിക രംഗങ്ങളിലും തെറ്റുകള്‍ കുറയ്ക്കുന്നതിന് വളരെയധികം പ്രയോജനപ്പെടുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഹോക് - ഐ പോലുള്ള സാങ്കേതിക വിദ്യകള്‍ ടെന്നിസിലും ക്രിക്കെട്ടിലും ഇപ്പോള്‍ ധാരാളമായി ഉപയോഗിച്ച് പോരുന്നു.

സച്ചിനെ പോലുള്ള ചില കളിക്കാര്‍ യു. ഡീ. ആര്‍. എസ് നെ അനുകൂലിച്ചിരുന്നില്ല എങ്കിലും, അതിനോട് ഇന്ന് ഏറ്റവും അധികം കടപ്പാടുള്ള കളിക്കാരന്‍ ഒരുപക്ഷെ സച്ചിന്‍ ആയിരിക്കും. ലോകകപ്പില്‍ പാകിസ്താന് എതിരെ സെമി ഫൈനലില്‍, അമ്പയര്‍ ഔട്ട്‌ വിധിച്ച ശേഷം യു. ഡീ. ആര്‍. എസ് ഒന്ന് കൊണ്ട് മാത്രമാണ് ഫീല്‍ഡ് അമ്പയറുടെ തീരുമാനം സച്ചിന്‍ അതിജീവിച്ചത്.

അമ്പയറുടെ തെറ്റായ തീരുമാനം മൂലം ഏറ്റവും അധികം തവണ ഔട്ട്‌ ആയ കളിക്കാരനും സച്ചിന്‍ ആണ്. തെറ്റായ തീരുമാനങ്ങളുടെ ലിസ്റ്റ് ഇവിടെ കാണാം.

തേഡ് അമ്പയര്‍ നിലവില്‍ വന്ന ശേഷം ആദ്യമായി ഔട്ട്‌ ആയ ബാറ്സ്മാന്‍ മറ്റാരുമല്ല സച്ചിന്‍ തന്നെയാണ്.

ഹോക്ക്-ഐ സച്ചിന്റെ നോട്ടൌട്ട് തീരുമാനത്തിന് നല്‍കിയ ഔദ്യോഗിക വിശദീകരണം ഇവിടെ കാണാംപാകിസ്താനില്‍ ചില ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളില്‍ ഹോക് - ഐക്കെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ ആണ് അവര്‍ക്ക് ഈ വിശദീകരണം നല്‍കേണ്ടി വന്നത്.

എന്നാല്‍ ഐ. പി. എല്ലില്‍ മുംബൈ ഇന്ത്യന്‍സും ഡെക്കാന്‍ ചാര്‍ജെഴ്സും തമ്മില്‍ ഏപ്രില്‍ 24 ന് നടന്ന മത്സരത്തില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അബദ്ധമാണ് സംഭവിച്ചത്.

സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍ മാത്രം പോര, അത് ഉപയോഗിക്കാനുള്ള കോമണ്‍ സെന്‍സ് പലര്‍ക്കും ഇല്ലാതെ പോവുന്നു എന്നുള്ളതിന് ഉള്ള ഉദാഹരണം ആണിത്. ബോധപൂര്‍വ്വമായ ഇടപെടലുകളും നടന്നിട്ടുണ്ടാവാം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അമിത് മിശ്ര എറിഞ്ഞ ഒന്‍പതാം ഓവറിലെ ബോള്‍ സച്ചിന്‍ കൂറ്റന്‍ അടിക്കു മുതിര്‍ന്നെങ്കിലും ബൌണ്ടറി ലൈനില്‍ സ്റെയിന്‍ പിടിച്ചു. എന്നാല്‍ അമ്പയര്‍ അത് നോ ബോള്‍ ആണെന്ന സംശയത്താല്‍ തേഡ് അമ്പയറിന് കൈമാറി.

സ്ടംപ്‌ ക്യാമറയില്‍ കണ്ട ദൃശ്യങ്ങളില്‍ മിശ്രയുടെ കാല്‍ ലൈനില്‍ ആയിരുന്നു.













മിഡ് ഓണില്‍ നിന്ന് ഉള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇത് തന്നെയായിരുന്നു ഫലം. കാലിന്റെ ചെറിയൊരു ഭാഗം പോലും ലൈനിന് ഉള്ളില്‍ ഉണ്ടായിരുന്നില്ല.













കാല്പ്പാദത്തിന്റെ ഏതെങ്കിലും ഭാഗം ലൈനിന് ഉള്ളില്‍ ഉണ്ടെങ്കില്‍ മാത്രമേ അത് ലീഗല്‍ ബോള്‍ ആയി പരിഗണിക്കുകയുള്ളൂ... അല്ലെങ്കില്‍ അത് ഫ്രീ ഹിറ്റിന് കാരണമായേക്കാവുന്ന ഒരു നോ ബോള്‍ ആണ്.

എന്നാല്‍ അടുത്തതായി പരിശോധിച്ചത് പോയിന്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആയിരുന്നു. അതില്‍ മിശ്രയുടെ കാലിന്റെ ചെറിയൊരു ഭാഗം ലൈനിന് ഉള്ളില്‍ ആയിരുന്നു. അത് പ്രകാരം അമ്പയര്‍ സച്ചിന്‍ ഔട്ട്‌ ആണെന്ന് വിധിച്ചു.













എന്നാല്‍ അവിടെ സംഭവിച്ച തെറ്റ് ഒരിക്കലും ന്യായീകരിക്കാന്‍ പറ്റുന്നതായിരുന്നില്ല.

തേഡ് അമ്പയര്‍ അവസാനമായി കണ്ടതും, ഔട്ട്‌ വിധിച്ചതും തൊട്ടു മുകളില്‍ കാണുന്ന പൊയന്റില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ്. അതിലാവട്ടെ, മിശ്രയുടെ കാലിന്റെ ഭാഗം ലൈനിന് ഉള്ളില്‍ ഉണ്ട് താനും.

ഇനി ശ്രദ്ധിച്ചു നോക്കുക, ആ ദൃശ്യങ്ങളില്‍ കാണുന്ന നോണ്‍ സ്ട്രൈക്കര്‍ ബാറ്സ്മാന്‍ ആരാണ്?

അതേ.. അത് സച്ചിന്‍ ആണ്...! സച്ചിന്‍ സ്ട്രൈക്ക് ചെയ്ത ബോളില്‍ എങ്ങനെയാണ് അദ്ദേഹം നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ വരിക?

ആ ദൃശ്യം കണ്ട അമ്പയര്‍ ആണ് ആ ബോള്‍ ലീഗല്‍ ഡെലിവറി ആയി വിധിച്ചത്. ഇവിടെ ആരാണ് തെറ്റുകാരന്‍? അമ്പയര്‍ കിട്ടുന്ന ദൃശ്യങ്ങള്‍ നോക്കുകയെ ഉള്ളു.. സ്വാഭാവികമായും ലൈനില്‍ മാത്രമേ ശ്രദ്ധിക്കാന്‍ സാധ്യതയുള്ളൂ... ചുറ്റുവട്ടത്തുള്ള ആളുകളെ ശ്രദ്ധിക്കില്ല എന്ന് വിശ്വസിക്കാം...

പിന്നെ ആരാണ് അതിനു കാരണക്കാരന്‍? ബ്രോട്കാസ്റെര്‍ ആയിരിക്കാം. അത് മനുഷ്യ ജീവി എന്ന നിലയില്‍ ഒരാള്‍ക്ക് സംഭവിച്ച ഒരു തെറ്റായിരുന്നോ?

സച്ചിന്റെ വിക്കെറ്റ് മാത്രമല്ല, ആ ബോളില്‍ ഓടിയെടുത്ത റണ്‍സ്, നോ ബോളിന്റെ ഒരു റണ്‍, ഒരു ഫ്രീ ഹിറ്റ്‌ ഡെലിവറി, ഇന്നിഗ്സിന്റെ ഒഴുക്ക് ഇവയെല്ലാം ടീമിന് നഷ്ടം.

ഐ. പി. എല്‍ പോലുള്ള ഒരു കളി ആയതു കൊണ്ട് ഇത് അത്ര കാര്യമായി എടുക്കേണ്ട എന്ന് കരുതാന്‍ പറ്റില്ല... ഇതുപോലെയുള്ള തെറ്റുകള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ല.

നിഷാദ് പൈ വൈദ്യ എന്ന ചെറുപ്പക്കാരന്‍ ആണ് ഈ തെറ്റുകള്‍ ആദ്യമായി കണ്ടെത്തിയത്. ക്രിക്കറ്റ്‌ കണ്‍ട്രി എന്ന സൈറ്റില്‍ ആണ് ഇതിനെ പറ്റി ഒരു ലേഖനം ആദ്യമായി വന്നത്.

ഹര്‍ഷ ഭോഗ്ലെ യെ ഇതിനെ കുറിച്ച് അറിയിച്ചിരുന്നു... അദ്ദേഹം ആദ്യം കണ്ടപ്പോള്‍ ഇതിനെ കാര്യമായി എടുത്തില്ല എങ്കിലും, പിന്നീട് വീഡിയോ പരിശോധിച്ചപ്പോള്‍ അദ്ദേഹത്തിനും കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഐ. പി. എല്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രോട്യൂസേരിന്റെ ശ്രദ്ധയില്‍ പെടുത്താം എന്ന് ട്വിട്ടെരിലൂടെ ഉറപ്പും അദ്ദേഹം നല്കിയിട്ടുണ്ട്.